വാഷിംഗ്ടൺ: ഇറാനെതിരേ ആക്രമണം നടത്താതെ അമേരിക്ക പിൻവലിഞ്ഞത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അഭ്യർഥനയെത്തുടർന്നെന്ന് റിപ്പോർട്ട്.
യുദ്ധം നേരിടാൻ ഇസ്രയേൽ പൂർണമായും സജ്ജമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നെതന്യാഹുവിന്റെ അഭ്യർഥന. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടയാൻ മേഖലയിൽ ഇസ്രയേൽ ആശ്രയിച്ചിരുന്ന അമേരിക്കൻ സൈനികരുടെ അഭാവമാണ് പ്രധാന കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇറാനിൽനിന്ന് ആക്രമണമുണ്ടായാൽ തടയാൻ ഒരുങ്ങിയിട്ടില്ലെന്ന് നെതന്യാഹു അമേരിക്കയെ ധരിപ്പിച്ചു. ഇറാൻ ഡ്രോണുകളെയും മിസൈലുകളെയും തടയാൻ മേഖലയിൽ മതിയായ യുഎസ് സൈനികരില്ലെന്ന് ട്രംപിനോട് നെതന്യാഹു പറഞ്ഞു. കൂടാതെ, നിലവിലെ യുഎസ് പദ്ധതി വേണ്ടത്ര ഫലപ്രദമല്ലെന്നും ഉദ്ദേശിച്ച ഫലം നൽകില്ലെന്നും നെതന്യാഹു വിശ്വസിക്കുന്നതായി ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ട്രംപ് ഇറാനെതിരേ വ്യോമാക്രമണം നടത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ജനുവരി 14നാണ് ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം നടന്നത്. യുദ്ധം പാടില്ലെന്ന ഗൾഫ് രാജ്യങ്ങളുടെ നിലപാടും ഇറാനെതിരായ നടപടിയിൽനിന്ന് അമേരിക്കയെ പിന്തിരിപ്പിച്ചു. യുഎസ് ആക്രമിച്ചാൽ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.